സിലിഗുരി: പശ്ചിമബംഗാളിലെ മാൽഡ മെഡിക്കൽ കോളജിൽ ഒരുമാസത്തിനിടെ ജീവൻ നഷ്ടമായത് 89 നവജാത ശിശുക്കൾക്ക്. ഇതേത്തുടർന്ന് പശ്ചിമബംഗാൾ ആരോഗ്യവകുപ്പിന്റെ വിദഗ്ധസംഘം ആശുപത്രിയിൽ സന്ദർശനം നടത്തി.
ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. പ്രലയ് ആചാര്യയുടെ നേതൃത്വത്തിലുള്ള സംഘം ഡോക്ടർമാരുമായും ജീവനക്കാരുമായും വിശദമായ ചർച്ച നടത്തി.
കഴിഞ്ഞ 28 ദിവസത്തിനകം ആശുപത്രിയിൽ 89 നവജാത ശിശുക്കളാണു മരണത്തിന് കീഴടങ്ങിയതെന്ന് കോളജ് പ്രിൻസിപ്പൽ ഡോ. പ്രഥ പ്രതിം മുഖർജി അറിയിച്ചു.
ജൂലൈയിൽ 77 നവജാത ശിശുക്കളും മരിച്ചുവെന്ന് പ്രിൻസിപ്പൽ പറഞ്ഞു. പ്രശ്നപരിഹാരത്തിനുള്ള കർമപദ്ധതികൾ രണ്ടുദിവസത്തിനകം നടപ്പാക്കുമെന്ന് ചർച്ചയിൽ തീരുമാനമായതായും പ്രിൻസിപ്പൽ വ്യക്തമാക്കി.